Sunday, November 1, 2009

മാമ്പഴം

mambazham

വൈലോപ്പിള്ളി ശ്രീധര മേനോന്‍ രചിച്ച മാമ്പഴം

അങ്കണ തൈമാവില്‍‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ‌-
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ത്തടാകമായ്
മാങ്കനി പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാന്‍പെഴും മലര്‍ക്കുലയെറിഞ്ഞു വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി
വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവന്‍ വാഴ്‌കെ
അയല്‍പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവര്‍തന്‍ മാവിന്‍‌ചോട്ടില്‍ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവര്‍ക്കാ ഹന്ത! കണ്ണിരിനാല്‍ അന്ധമാം വര്‍ഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തന്‍
ദുരിത ഫലം പോലുള്ളപ്പഴമെടുത്തഅവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാല്‍
ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലെ
വരിക കണ്ണാല്‍ കാണാ‍ന്‍ വയ്യത്തൊരെന്‍ കണ്ണനേ
സരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ
ഒരു തൈകുളിര്‍ക്കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു

ഈ പദ്യം പണ്ടു സ്കൂളില്‍ വച്ചു പഠിച്ചതാണ്. അന്ന് വെറും ദേഷ്യം മാത്രം ആണ് തോന്നിയത് . വലിയ പദ്യം മനപ്പാഠം ആക്കുന്നത് ചില്ലറ കാര്യം അല്ലല്ലോ . ഈ പദ്യത്തില്‍ അടങ്ങിയിരിക്കുന്ന കവി ഭാവനയോ അതിലെ ഓരോ വരിയിലും അടങ്ങിയിരിക്കുന്ന ഒരു അമ്മയുടെ വിലാപമോ മനസ്സിലാക്കാന്‍ എനിക്കായില്ല. ആകെ ഈ പദ്യം തെറ്റിച്ചു എഴുതിയതിനു ടീചെരിന്റെയും അപ്പന്റെയും അടി മേടിച്ചു തന്ന പദ്യതിനോട് വെറും പുച്ച്ചം മാത്രം. അന്ന് വൈലോപ്പില്ല്യെ കൈയ്യില്‍ കിട്ടിയിരുന്നെങ്ങില്‍ തള്ളി കൊന്നേനെ . പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ കവിത വായിക്കുമ്പോള്‍ ഉള്ള അനുഭവം ഒന്നു വേറെ തന്നെ. ഇത്ര സുന്ദരമായ ഒരു കവിത രചിച്ച കവിയോടു ആദരവും ആരാധനയും മാത്രം. ചിലപ്പോള്‍ ഇതു വായിക്കുമ്പോള്‍ കണ്ണുകള്‍ നനയുന്നുണ്ടോ എന്ന് സംശയം.

2 comments:

Unknown said...

man! good one! :)

monu said...

:) same here...

innu aa pattu kelkumbol serikkum "touch" avunnu...

myabe becasue am a father now